വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

അധ്യാപക പായ്കിജിന് അംഗീകാരം:


The government orders related to Teacher's Package can be downloaded from the following links.



അധ്യാപക പായ്കിജ് സംബന്ധിച്ചു വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിക്കുവാന്‍ അതാതിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  
മാതൃഭൂമി
ദീപിക
ദീപിക
മംഗളം 

തിരുവനന്തപുരം: അധ്യാപക പാക്കേജിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ സംസ്‌ഥാനത്തു ശമ്പളമില്ലാത്ത അധ്യാപകരുണ്ടാകില്ലെന്നു മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

  ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 അധ്യാപകരുടെ നിയമനം 2011 ജൂണ്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിക്കും. 2010-11 അധ്യയനവര്‍ഷം അനുവദിക്കപ്പെട്ട തസ്‌തികകളില്‍ രാജി, മരണം, പ്രമോഷന്‍, വിരമിക്കല്‍ എന്നീ കാരണങ്ങളാല്‍ ഉണ്ടായിട്ടുളള ഒഴിവുകളില്‍ ഈ വര്‍ഷം നിയമനം ലഭിച്ച അധ്യാപകര്‍ക്കും അംഗീകാരം നല്‍കും.

   അധ്യാപക നിയമനത്തിനു റവന്യൂ ജില്ലാ തലത്തില്‍ ടീച്ചേഴ്‌സ് ബാങ്ക്‌ രൂപീകരിക്കും. 2987 പ്രൊട്ടക്‌ടഡ്‌ അധ്യാപകരും പ്രൊട്ടക്ഷന്‍ കാലാവധിക്കുശേഷം സ്‌ഥിരം തസ്‌തികകളില്‍ നിയമനം നേടിയവരും കുട്ടികളുടെ കുറവുമൂലം ജോലി നഷ്‌ടപ്പെട്ടവരുമായ 1700 പേരും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 പേരും ഉള്‍പ്പെടെ 8,076 അധ്യാപകര്‍ ഉള്‍പ്പെടുന്ന ടീച്ചേഴ്‌സ് ബാങ്കായിരിക്കും രൂപീകരിക്കുക. പുതുക്കിയ അധ്യാപക-വിദ്യാര്‍ഥി അനുപാതം പ്രാവര്‍ത്തികമാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകളില്‍ ആദ്യത്തേത്‌ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു നികത്തും.

  ഹ്രസ്വകാല ഒഴിവുകളിലേക്കു ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു സ്‌കൂള്‍ മാനേജര്‍മാര്‍ക്കു തെരഞ്ഞെടുക്കാം. എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ബാക്കിയുണ്ടാകുന്ന ഒഴിവുകളില്‍ മാനേജര്‍ക്കു നിയമനം നടത്താന്‍ അധികാരമുണ്ടായിരിക്കും. ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന്‌ അധ്യാപകന്‍ ലഭ്യമല്ലാത്തപക്ഷം 48 മണിക്കൂറിനുള്ളില്‍ യോഗ്യതയുള്ള അധ്യാപകനെ നിയമിക്കാന്‍ മാനേജര്‍മാര്‍ക്ക്‌ അധികാരമുണ്ടായിരിക്കും.

 പുതുക്കിയ അനുപാതപ്രകാരമുള്ള (1:30, 1:35) അധിക അധ്യാപക തസ്‌തികകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന, അതത്‌ സ്‌കൂളിലെ അധ്യാപകനു പ്രഥമ പരിഗണന ലഭിക്കും. അടുത്തതായി ടീച്ചേഴ്‌സ് ബാങ്കിലെ ഒരാളെ നിയമിക്കും. കൂടാതെ അതതു സ്‌കൂളിലെ അര്‍ഹതപ്പെട്ടവരുടെ സീനിയോറിറ്റി ലിസ്‌റ്റില്‍നിന്നു ക്രമപ്രകാരം നിയമനം നടത്തും.

   ഓരോ സ്‌കൂളിലെയും അര്‍ഹരുടെ സീനിയോറിറ്റി ലിസ്‌റ്റ് ഒരുമാസത്തിനകം തയാറാക്കണം. പരാതികള്‍ക്കൂടി പരിശോധിച്ച്‌ സീനിയോറിറ്റി ലിസ്‌റ്റിന്‌ അന്തിമരൂപം നല്‍കും. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പുതിയ അധ്യാപക നിയമനം നടത്താവൂ. അതിനു സര്‍ക്കാരിന്റെ അനുമതി തേടണം. നിലവില്‍ മാനേജരും ഡി.ഇ.ഒയും അറിഞ്ഞാല്‍ മതിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  സീനിയോറിറ്റി ലിസ്‌റ്റ് തയാറാകുന്നതോടെ ഇപ്പോള്‍ ശമ്പളമില്ലാത്ത മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം ലഭിക്കും. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകര്‍ക്കു ശമ്പളം നല്‍കാനുള്ള അധികാരം പ്രധാനാധ്യാപകനായിരിക്കും.

   പുതിയ അധ്യാപകനിയമനത്തിന്‌ അടിസ്‌ഥാന യോഗ്യതയായി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്‌റ്റ് നിര്‍ബന്ധമാക്കും. നിലവില്‍ എല്ലാ സ്‌കൂളിലെയും സ്‌പെഷലിസ്‌റ്റ് അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുത്തി അവരുടെ സേവനം മുഴുവന്‍ സ്‌കൂളിലും ലഭ്യമാക്കും. ഇവരുടെ ഒഴിവുകള്‍ ഭാവിയില്‍ പി.എസ്‌.സി. വഴി നികത്തും. പുതുക്കിയ അനുപാതപ്രകാരം വരുന്ന അധിക തസ്‌തിക നിര്‍ണയത്തിന്‌ യുണൈറ്റഡ്‌ ഐ.ഡി. നിര്‍ബന്ധമാക്കും.

   കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടുന്ന അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അധ്യാപകരെക്കൊണ്ട്‌ അവധിയെടുപ്പിച്ചശേഷം ഈ ഒഴിവില്‍ പുതിയ നിയമനം നടത്തുന്ന നടപടി അവസാനിപ്പിക്കും. അനാവശ്യമായി തസ്‌തികകള്‍ സൃഷ്‌ടിച്ചു നിയമനം നടത്തുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടപ്പാട് : മംഗളം ദിനപത്രം സെപ്തംബര്‍  29 വ്യാഴം.